കേരളത്തിലെ കോളെജ് അധ്യാപകർക്ക് ന്യായമായും ലഭിക്കേണ്ട DA കേരള സർക്കാർ തടഞ്ഞുവച്ചിട്ട് മൂന്ന് വർഷമായിരിക്കുന്നു .കേന്ദ്ര സർക്കാർ യഥാകാലം അനുവദിച്ച ഏഴ് ഗഡു (25%) DA ആണ് കേരള സർക്കാർ ' കുടിശ്ശികയാക്കിയിരിക്കുന്നത്. ജൂലൈ മാസത്തെ DA കൂടി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നതോടെ കുടിശിക 8 ഗഡുവായി ഉയരും. കേരളത്തിൻ്റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല.
KPCTA ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ നൽകുകയും സമരപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തെങ്കിലും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല.2020 January മുതൽ ജൂൺ വരെ ഉള്ള DA കോളേജ് അധ്യാപകർ ഒഴികെ ഉള്ള ജീവനക്കാർക്ക് മാത്രമായി അനുവദിച്ചു. കേരളത്തിലെ കോളെജ് അധ്യാപകരോട് കാണിക്കുന്ന ഈ വിവേചനം അങ്ങേയറ്റം ദു:ഖകരമാണ്. ഈ അവസരത്തിൽ കോടതിയെ ആശ്രയിക്കുകയല്ലാതെ സംഘടനക്ക് മറ്റ് മാർഗ്ഗമില്ലാത്ത സ്ഥിതി വന്നിരിക്കുന്നു. ഏഴാം ശമ്പളപരിഷ്കരണവും കോളെജുകളിലെ പ്രൊഫസർഷിപ്പും കോടതി ഉത്തരവുവഴി കേരളത്തിലെ കോളെജ് അധ്യാപകർക്ക് നേടി നൽകിയ KPCTA യോഗ്യരായ എല്ലാ അധ്യാപകർക്കും അഡ്വാൻസ് ഇൻക്രിമെൻ്റ് ലഭിക്കുന്നത് നൂറ് കണക്കിന് അധ്യാപകരെ അണിനിരത്തി ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ കേസ് നടത്തുന്ന കാര്യവും ശ്രദ്ധയിൽ പെടുത്തുന്നു.
തടഞ്ഞുവച്ചിരിരിക്കുന്ന DA കൂടിഗ്ഗിക മുഴുവൻ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് KPCTA സമർപ്പിച്ച ഹർജി ബഹു. കേരള ഹൈക്കോടതി WP(C ) No. 27618/2023 നമ്പറിൽ ഫയലിൽ സ്വീകരിച്ചു. KPCTA
ക്കുവേണ്ടി സംസ്ഥാന പ്രസിഡൻ്റ് ആർ അരുൺകുമാർ, സംസ്ഥാന ജന.സെക്രട്ടറി ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ലീഗൽ സെൽ കൺവീനർ ഡോ.ജോബിൻ ജോസ് ചാമക്കാല എന്നിവരാണ് ഹർജി സമർപിച്ചത്
ക്ഷാമബത്ത കുടിശ്ശിക മുഴുവൻ അധ്യാപകർക്കും നേടിക്കൊടുക്കുന്നതുവരെ വിട്ടുവീഴ്ചയില്ലാത്ത നിയമ പോരാട്ടത്തിന് സംഘടന സജ്ജമാണ് എന്ന് പ്രഖ്യപിക്കുന്നു.
ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നല്കാൻ സമയം കൂടുതൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കു കത്ത് അയച്ചു,
കാലിക്കറ്റ് : കേരളത്തിനകത്തും പുറത്തും ധരാളം കുട്ടികൾ ഇപ്പോൾ ഡിഗ്രിയും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രിയും പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. എന്നാൽ പലർക്കും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ ടി ടി സി / ബി എഡ് പോലുള്ള കോഴ്സുകൾക്ക് സ്ഥിര അഡ്മിഷൻ എടുക്കാൻ സാധിക്കാതെ വരും. നിലവിലെ നിർദേശം പ്രകാരം അഡ്മിഷൻ എടുക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നിര്ബന്ധമാണ്. എന്നാൽ ഹയർ എഡ്യൂക്കേഷൻ അയച്ച കത്തിൽ (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുന്നതിന് സാവകാശം നൽകുന്നത് സംബന്ധിച്ചുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് യൂണിവേഴ്സിറ്റിക്ക് അയച്ച കത്ത് നമ്പർ ഇ1/134/2023/ഉ.വി.വ. തീയതി05/07/2027 ) മുകളിൽ പറഞ്ഞ കോഴ്സുകൾ ഉൾപ്പടെ എല്ലാ കോഴ്സുകൾക്കും ടി സി നല്കാൻ സാവകാശം കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ സർവകലാശാല നൽകിയ സർക്കുലറിൽ (നമ്പർ 152949/DOA-ASST-1/2023/Admn തീയതി.06.07.2023 ) ഡി.എൽ.ഇ.ഡി./ ടി.ടി.സി. കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി കോഴ്സിന് ചേരാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. എന്നാൽ മറ്റു ഒരു കോഴ്സുകാർക്കും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സമയം നീട്ടിക്കൊടുക്കാത്തതു വിദ്യാർഥികളെ ആശങ്കയിലാഴ്ത്തുകയും പലരും ബുദ്ധിമുട്ടു അറിയിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെ ഉപരിപഠനം തടസ്സപ്പെടാതിരിക്കാൻ, ബി എഡ് മുതലായ വിഷയങ്ങൾക്ക് ചേരുമ്പോൾ പഠിച്ച സ്ഥാപനത്തിൽനിന്നുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് പുതുതായി ചേരുന്ന കോളേജിൽ കൊണ്ട് പോയി കൊടുക്കാൻ ഡിഗ്രി പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രി പഠിച്ച കുട്ടികൾക്കും കൂടുതൽ സമയം അനുവദിക്കണം എന്ന് കെ.പി.സി.ടി.എ സെനറ്റ് അംഗങ്ങളായ ഡോ ചാക്കോ വി എം, ഡോ സുൽഫി പി, ഡോ ശ്രീലത ഇ, ഡോ മനോജ് മാത്യൂസ്, ഡോ ജയകുമാർ ആർ, ശ്രീ.സുനിൽ കുമാർ സി എന്നിവർ ചേർന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കു കത്ത് അയച്ചു,
പിജി ഇൻഡെക്സ് മാർക്കിന്റെ കണക്കുകൂട്ടലിലെ അപാകത: കെ പി സി ടി എ സെനറ്റ് മെമ്പേഴ്സ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് നിവേദനം സമർപ്പിച്ചു.
എം എ ഇംഗ്ലീഷ്, അറബിക് , ഹിസ്റ്ററി, ഹിന്ദി & ഇസ്ലാമിക് ഹിസ്റ്ററി, തുടങ്ങിയ വിഷയങ്ങളിൽ പി ജി പ്രവേശനത്തിനായുള്ള ഇൻഡെക്സ് മാർക്കിന്റെ കണക്കുകൂട്ടലിലെ അപാകത സംബന്ധിച്ച് ഉള്ള പ്രശ്നം പരിഹരിക്കാനാവശ്യപ്പെട്ടുകൊണ്ട് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കു കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ) പ്രതിനിധികളായ സെനറ്റ് മെമ്പേഴ്സ് നിവേദനം നൽകി.
പുതിയ ഇൻഡക്സ് കണക്കാക്കുന്ന രീതി കൊണ്ട് വിവിധ കോളേജുകളിൽ ബിഎ ഇംഗ്ലീഷും ചരിത്രവും, ബിഎ ഹിന്ദിയും ചരിത്രവും, ബിഎ അറബിക് & ഇസ്ലാമിക് ചരിത്രവും ( Dual Main 2020-2023) പഠിച്ച വിദ്യാർത്ഥികൾക്ക് എം എ റാങ്ക് ലിസ്റ്റിൽ പഴയതു പോലെ ഉയർന്ന റാങ്കിൽ കയറാൻ കഴിയുന്നില്ല. അതാതു പഠന ബോർഡുകൾ വരുത്തിയ മാറ്റമാണ് ഇത്തരത്തിൽ വിദ്യാർഥികളെ വലച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ ഇൻഡക്സ് മാർക്ക് കണക്കാക്കുന്നതിൽ ഡബിൾ മെയിൻ വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിഗണന ഉണ്ടായിരുന്നു. എന്നാൽ, ഈ വർഷം, ബിഎ ഇംഗ്ലീഷും ചരിത്രവും, ബിഎ ഹിന്ദിയും ചരിത്രവും, ബിഎ അറബിക് & ഇസ്ലാമിക് ചരിത്രവും (ഡബിൾ മെയിൻ) പൂർത്തിയാക്കിയ വിദ്യാർത്ഥികളെ മുൻവർഷത്തെപ്പോലെ പരിഗണിക്കുന്നില്ല. പഠന ബോർഡുകൾ വിദ്യാർഥികളെ വലക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് പിന്തിരിയണം. പി ജി പഠിക്കാൻ ആഗ്രഹിച്ചു കൊണ്ട് ഡബിൾ മെയിൻ എടുത്തു പഠിച്ച വിദ്യാർഥികളോട് ചെയ്യുന്ന ഓർക്കാപ്പുറത്തുള്ള അടിയാണിതെന്നു കെ പി സി ടി എ സെനറ്റ് ഫോറം വിലയിരുത്തി. മുൻവർഷത്തെ മാതൃകയിൽ പിജി പ്രവേശനത്തിന് ഡബിൾ മെയിൻ വിദ്യാർത്ഥികളെ പരിഗണിച്ച് വിദ്യാർത്ഥികൾക്ക് അർഹമായ ബിരുദാനന്തര ബിരുദ പ്രവേശനം നേടുവാൻ വിഷയത്തിൽ ഇടപെട്ടു ആവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കാലിക്കറ്റ് വിസി യോട് കെ പി സി ടി എ സെനറ്റ് മെമ്പേഴ്സ് ഡോ ചാക്കോ വി എം, ഡോ സുൽഫി പി, ഡോ ജയകുമാർ ആർ, ഡോ മനോജ് മാത്യൂസ്, ഡോ ശ്രീലത ഇ, ശ്രീ. സുനിൽ കുമാർ ജി എന്നിവർ ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രിയ നേതാവ് ഉമ്മൻചാണ്ടി സാറിന് വിട.
കേരളീയ ജനതയുടെ മനസ്സിൽ എന്നെന്നും അങ്ങ് ജീവിക്കും. പരിമിതമായ വിഭവ ലഭ്യതയിൽ നിന്നും അതുവേഗം ബഹുദൂരം ഒരു നാടിന്റെ വികസനത്തിനു ദിശാബോധവും മാതൃകയും നൽകി. ജനസമ്പർക്ക പരിപടികളിലൂടെ ജനങ്ങളിലേക്ക് നേരിട്ടെത്തി അധികാരം ജനങ്ങൾക്ക് വേണ്ടിയാണെന്ന ജാനാധിപത്യ മാതൃക കേരളക്കരക്ക് സമ്മാനിച്ച ജനങ്ങളെയും സുഹൃത്തുക്കളെയും, കൂടെനിന്നവരെയും കേട്ട് സൗമ്യമായി എല്ലാവരോടും ഇടപെട്ട് ലീഡർഷിപ്പിന്റെ നല്ല മാതൃക സമ്മാനിച്ച അങ്ങ് ഞങ്ങളുടെ മനസുകളിൽ എന്നെന്നും ജീവിക്കും.
ഉമ്മൻചാണ്ടി സാറിനെ ഓരോ തവണ കാണാൻ പോകുമ്പോഴും നിറഞ്ഞ മനസ്സോടെയാണ് തിരികെ വരാറുള്ളത് നമ്മൾ ഏത് കാര്യം സംസാരിച്ചാലും അത് ക്ഷമയോടെ കേൾക്കാനും എത്ര ആൾക്കാർ ഉണ്ടെങ്കിലും അത് ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കി ചിലപ്പോൾ ഒരു തലയാട്ടലിലൂടെ അല്ലെങ്കിൽ വ്യക്തമായ ഒരു നിർദ്ദേശത്തിലൂടെ നമുക്കുള്ള നിർദ്ദേശം അദ്ദേഹം തന്നിരിക്കും. അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത് എത്ര ആൾക്കൂട്ട മുണ്ടെങ്കിലും വ്യക്തിപരമായി ഓരോരുത്തരെയും കേൾക്കാൻ അദ്ദേഹം കാണിക്കുന്ന ശ്രദ്ധയാണ്. ഒരിക്കൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏകദേശം നൂറിനു മുകളിൽ ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഒരു സമയത്ത് ഒരു സ്ത്രീ ഒരു അപേക്ഷയുമായി അദ്ദേഹത്തിൻറെ അടുത്ത് ചെല്ലുന്നതും അപേക്ഷ വായിച്ചു നോക്കിയതിനു ശേഷം അദ്ദേഹം പറഞ്ഞ മറുപടി ഇത് ഒരു മാസം മുമ്പ് കൊല്ലത്ത് നടന്ന ഇഎസ്ഐയുടെ പ്രോഗ്രാമിൽ വച്ച് എനിക്ക് തന്നതല്ലേ അന്നേ നടക്കില്ല എന്ന കാര്യം ഞാൻ പറഞ്ഞതല്ലേ പിന്നെയും വന്നിട്ട് എന്താ കാര്യം എന്ന് ചോദിക്കുന്നതിന് ഞാൻ സാക്ഷിയാണ്. എന്നിട്ടും പ്രൈവറ്റ് സെക്രട്ടറിയായ ആർ കെ യെ വിളിച്ച് ഈ വനിതയ്ക്ക് എന്ത് സഹായമാണ് ചെയ്യാൻ പറ്റുന്നത് എന്നത് നോക്കി പറയാൻ പറഞ്ഞിട്ട് അവരെ സന്തോഷത്തോടെ യാത്രയാക്കുന്നതാണ് കണ്ടത്. തന്റെ അടുത്ത് വരുന്ന ഓരോ അപേക്ഷയും എത്രത്തോളം മനസ്സിരുത്തിയാണ് അദ്ദേഹം കൈകാര്യം ചെയ്യാറുള്ളതെന്ന വസ്തുത അന്ന് എനിക്ക് ബോധ്യപ്പെട്ടു. സംഘടനയുടെ വേദികളിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും ലീഡർഷിപ്പ് ക്യാമ്പ് നടക്കുമ്പോഴും അദ്ദേഹത്തെ ക്ഷണിക്കുമ്പോൾ അദ്ദേഹത്തിൻറെ ആ ചെറിയ ഡയറിയിൽ നോക്കി ഡേറ്റ് തന്നു കഴിഞ്ഞാൽ ഉറപ്പായിട്ടും അദ്ദേഹം എത്തിയിരിക്കും ഇന്നുവരെ കെ പി സി ടി എ എന്ന സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഏറ്റ ഒരു പരിപാടിക്കും വരാതിരുന്നിട്ടില്ല .അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്താണ് യോഗ്യതയുള്ള പല സംഘടനാ പ്രവർത്തകരെയും സർവകലാശാലകളിലെ പല പ്രധാന പോസ്റ്റുകളിലും വെക്കാനുള്ള സാഹചര്യമുണ്ടായത് കോളേജുകളിലെ പി ജി വർക്ക് ലോഡിന്റെ വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ എടുക്കാൻ ശ്രമിച്ച ഒരു തീരുമാനത്തിൽ അദ്ധ്യാപക തസ്തിക കളുടെ എണ്ണം കുറയുമെന്ന വിഷയം അദ്ദേഹത്തെ അറിയിച്ചപ്പോൾ ഉടൻ തന്നെ ആ ഫയൽ വിളിച്ചു വരുത്തി ഒരു നടപടിയും ഈ ഫയലിന്റെ അടിസ്ഥാനത്തിൽ വേണ്ട എന്ന് തീരുമാനമെടുത്തു
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം തന്ന നിർദ്ദേശങ്ങളും സഹായങ്ങളുമാണ് 2019-ൽ കേരള സർവകലാശാലയിലെ ഒരു സിൻഡിക്കേറ്റ് അംഗമായി ജയിച്ചു വരാൻ എന്നെ സഹായിച്ചത്. ജനകീയ നേതാവായതു കൊണ്ടു തന്നെ
വളരെ തിരക്കുപിടിച്ച ഒരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. പാവപ്പെട്ടവരുടെ കാര്യത്തിൽ അദ്ദേഹം കാണിച്ച ശ്രദ്ധ സമാനതകളില്ലാത്തതാണ് ഒരു കഴിവുറ്റ ഭരണാധികാരി അണികൾക്ക് വിശ്വസ്തനായ നേതാവ് എന്നീ നിലകളിലുള്ള അദ്ദേഹത്തിൻറെ സ്ഥാനം ജനഹൃദയങ്ങളിൽ നിന്നും പറിച്ചു മാറ്റാൻ പറ്റുന്നതല്ല ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ജനകീയനായ നേതാവ് എന്നുള്ള വിശേഷണം അർഹിക്കുന്നത് ശ്രീ ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു
ആർ. അരുൺ കുമാർ
സംസ്ഥാന പ്രസിഡന്റ്
കെ പി സി ടി എ
MP'S EDUCATIONAL EXCELLENCE AWARDS 2023
ഒല്ലൂർ നിയമസഭാ മണ്ഡലം
അവാർഡ് സമർപ്പണം
ശ്രീ: ടി.എൻ.പ്രതാപൻ എം.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് ശ്രീ: രമേശ് ചെന്നിത്തല കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗങ്ങളായ ഡോ: ചാക്കോ വി.എം (അദ്ധ്യാപകൻ, സെൻ്റ്. തോമസ് കോളേജ്, തൃശൂർ), ഡോ: ശ്രീലത.ഇ (അദ്ധ്യാപിക, ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ), ശ്രീ: ഐജോ പൊറുത്തൂർ ( അനദ്ധ്യാപകൻ, സെൻ്റ്: തോമസ് കോളേജ്, തൃശൂർ) എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു . DCC പ്രസിഡന്റ് ശ്രീ ജോസ് വളളൂർ സ്വാഗതം പറഞ്ഞു. തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ . ടോണി നീലങ്കാവിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കഴിഞ്ഞ എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പരീക്ഷകളിൽ മികച്ച വിജയം നേടിയ ,ഒല്ലൂർ നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന വിദ്യാർത്ഥികളേയും 100 % വിജയം നേടിയ വിദ്യാലയങ്ങളേയും തൃശൂർ എം.പി ശ്രീ: ടി.എൻ. പ്രതാപൻ വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ (MP'S EDUCATIONAL EXCELLENCE AWARDS 2023) നൽകി ആദരിച്ചു .
ചടങ്ങിൽ വെച്ച് തൃശൂർ സെൻ്റ്.തോമസ് കോളേജിന് NAAC A++ (with 3.70 Grade Point) റാങ്കും നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (NIRF) ആധാരമാക്കിയുള്ള വിലയിരുത്തലിൽ ദേശീയ തലത്തിൽ അമ്പത്തിമൂന്നാം സ്ഥാനവും നേടുന്നതിന് നേതൃത്വം നൽകിയ കോളേജ് പ്രിൻസിപ്പൽ റവ.ഡോ: കെ.എ മാർട്ടിനെ ഉപഹാരം നൽകി ആദരിച്ചു .
കണ്ണൂർ :24 ജൂൺ 2023
കണ്ണൂർ സർവ്വകലാശാല സെനറ്റ് ഇലക്ഷനുമായി ബന്ധപ്പെട്ട ഇലക്ട്രൽ റോൾ പ്രസിദ്ധീകരിച്ചതിനുശേഷം മൂന്ന് നാളുകൾ കഴിഞ്ഞിട്ടും വോട്ട് അവകാശമുള്ളവരുടെ ശ്രദ്ധയിൽ അക്കാര്യം വരാതിരിക്കുവാൻ ബോധപൂർവമുള്ള ശ്രമം നടക്കുന്നതായി കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച് പ്രസ്സ് റിലീസോ, സർവകലാശാല വെബ്സൈറ്റിൽ ഔദ്യോഗികമായ അറിയിപ്പുകളോ ഒന്നും നൽകിയിട്ടില്ല . സാധാരണയായി ലേറ്റസ്റ്റ് ന്യൂസ് എന്ന തലക്കെട്ടിൽ പ്രധാന വാർത്തകൾ കൊടുക്കാറുണ്ട്. ജൂൺ 21 ന് പ്രസിദ്ധീകരിച്ച ഇലക്ടറൽ റോളിൽ ധാരാളം തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്.വളരെ അശ്രദ്ധമായി ആണ് ഇലക്ട്രൽ റോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.തെറ്റുകൾ തിരുത്തുവാൻ വോട്ടവകാശം ഉള്ളവർ എന്ത് ചെയ്യണം എന്നുപോലും അറിയിപ്പ് നൽകിയിട്ടില്ല .ഇടതുപക്ഷ സംഘടനകളിൽ ഉള്ള അധ്യാപകരുടെ പേര് വിവരങ്ങളിൽ തെറ്റുകൾ ഒന്നും കടന്നു കൂടിയിട്ടില്ല എന്നതും ശ്രദ്ധേയം.ഇതര സംഘടനകളിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകരുടെ വിവരങ്ങളിൽ വ്യാപകമായി തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട് .ഇത് അവസാന ഇലക്ട്രൽ റോളായി പരിഗണിക്കുകയാണെങ്കിൽ പല അധ്യാപകർക്കും മത്സരിക്കുവാനോ വോട്ട് ചെയ്യുവാനോ സാധിക്കില്ല .എം ജി, കാലിക്കറ്റ് സർവകലാശാലകളിലെ കെ പി സി ടി എ യുടെ നിർണായക വിജയത്തെ തുടർന്നുണ്ടായ ഭീതിയിലാണ് ജനാധിപത്യ വിരുദ്ധമായ നിലപാടിൽ സെനറ്റ് തിരഞ്ഞെടുപ്പിൽ രജിസ്ട്രാർ ഇടപെടുന്നതെന്നും അതിൽനിന്നും പിന്തിരിയണമെന്നും മേഖലാ ഭാരവാഹികൾ ആവശ്യപ്പെട്ടു .ഡോ ഷിനോ പി ജോസ് അധ്യക്ഷത വഹിച്ചു.ഡോ പ്രേമചന്ദ്രൻ കിഴോത്ത്, ഇ എസ് ലത, ഡോ.വി പ്രകാശ്, ഡോ.പി പ്രജിത എന്നിവർ സംസാരിച്ചു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് പ്രൈവറ്റ് കോളേജ് അധ്യാപക മണ്ഡലത്തിൽ കെ പി സി ടി എ സംഘടനക്ക് ആറു സ്ഥനാർഥികളെ സെനറ്റിലേക്കു തിരഞ്ഞെടുത്തുകൊണ്ടു മിന്നും ജയം കാഴ്ചവാക്കാൻ സാധിച്ചു. ഡോ ചാക്കോ വി എം(സെന്റ് തോമസ് കോളേജ്, തൃശൂർ), ഡോ ശ്രീലത ഇ (ശ്രീ കൃഷ്ണ കോളേജ്, ഗുരുവായൂർ), ഡോ മനോജ് മാത്യൂസ് (സെന്റ് ജോസഫ് കോളേജ്, ദേവഗിരി), ഡോ ജയകുമാർ ആർ (ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്), ഡോ സുൽഫി പി (എം ഇ എസ് കോളേജ്, മമ്പാട്), ശ്രീ സുനിൽകുമാർ ജി (എൻ എസ് എസ് കോളേജ്, ഒറ്റപ്പാലം) എന്നിവരാണ് വിജയിച്ചത്. കഴിഞ്ഞ തവണ അഞ്ചു സീറ്റ് ഉണ്ടായിരുന്ന കെ പി സി ടി എ ആറു സീറ്റ് നേടി. കേരളത്തിലെ കോളേജ് അധ്യാപകർ അനുഭവിക്കുന്ന അവഹേളനങ്ങൾ പ്രത്യേകിച്ച്, ഏഴാം ശമ്പള പരിഷ്കരണ കുടിശ്ശിക നൽകാതെയും, കഴിഞ്ഞ മൂന്നു വർഷമായി ഡി എ നൽകാതെയും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അനുവദിക്കുന്ന പി എച് ഡി ഇൻക്രെമെന്റുകൾ തിരിച്ചു പിടിക്കുകയും ചെയ്യുന്ന സമീപനങ്ങൾ കോളേജ് അധ്യാപക സമൂഹത്തെ നിരാശരാക്കിയതിന്റെ പ്രതിഫലനമാണ് ഈ വിജയം എന്ന് കോഴിക്കോട് മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. കോളേജ് അധ്യാപകരുടെ അവകാശ സംരക്ഷണത്തിനായും യൂണിവേഴ്സിറ്റി സേവനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണത്തിനായും പുതിയ സെനറ്റിൽ അധ്യാപകരുടെ ശബ്ദമാകാൻ കെ പി സി ടി എ പ്രതിജ്ഞ ബദ്ധമാണെന്നു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ബിജു ജോൺ എം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡോ ഉമ്മർ ഫാറൂഖ് ടി കെ ആണ് ഇലക്ഷന്റെ വിജയത്തിനായി പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകിയത്. പ്രസിഡന്റ് ഡോ മുഹമ്മദ് അസ്ലം, സെക്രട്ടറി ഡോ കെ ജെ വര്ഗീസ്, , ലൈസൻ ഓഫീസർ ഡോ സാജിത് ഇ കെ, MAT പ്രസിഡന്റ് ശ്രി ജെയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.